പാലക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, 38 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് ജില്ലയില്‍ രേഖപെടുത്തിയ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. കാലത്ത് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണം.
മരത്തണലിലേക്കോ മറ്റു തണല്‍ പ്രദേശത്തേക്കോ മാറിനില്‍ക്കണം. വെയിലത്തു നടക്കേണ്ടി വരുമ്പോള്‍ കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോള്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങള്‍ ഉപയോഗിക്കണം. ഇടക്ക് കൈ കാല്‍, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവർ, ഗർഭിണികള്‍, അസുഖ ബാധകാരണം ക്ഷീണമനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.