കുവൈറ്റിലേയ്ക്കുള്ള മനുഷ്യക്കടത്ത് റിക്രൂട്ട്‌മെന്റ്; കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേയ്ക്കും

കൊച്ചി: കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ പേരിൽ നടന്ന തട്ടിപ്പ് എൻ.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേർത്തതോടെയാണ് കേസ് എൻ്ഐ.എയുടെ പരിധിയിലേക്ക് നീങ്ങുന്നത്. തട്ടിപ്പിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തതിനൊപ്പം കൂടുതൽ യുവതികളിലേക്ക് അന്വേഷണം നീളും.
കൊച്ചി സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേർത്തത്. ഈ യുവതിയുടെ പരാതിയിൽ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു യുവതികൾ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇവരടക്കം കൂടുതൽ പേർ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
പുതിയ വകുപ്പ് ചേർത്തതോടെ കേസ് അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. നേരത്തേ പോലീസ് മനുഷ്യക്കടത്തു കുറ്റങ്ങൾക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാൽ അന്വേഷണം ഏറ്റെടുക്കുന്നതിൽ എൻ.ഐ.എ.ക്ക് തടസ്സമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോൻ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ അജുമോൻ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു.
റിമാൻഡിലായ അജുമോനെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം പോലീസ് കോടതിയിൽ അപേക്ഷ നൽകും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇപ്പോൾ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോൻ നൽകുന്ന വിവരങ്ങൾ നിർണായകമാകും.

Advertisements

Hot Topics

Related Articles