ഹരാരെ: സിംബാബ്വെക്കെതിരായ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സ് വിജയം. 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 49.3 ഓവറില്‍ 276 റണ്‍സിന് ഓള് ഔട്ടായി.മൂന്നാം ഏകദിനത്തില്‍ സിക്കന്ദര്‍ റാസ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആതിഥേയര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇതോടെ മൂന്ന് ഏകദിനങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.
റാസയും ഇവാന്‍സും ചേര്‍ന്ന സെഞ്ചുറി കൂട്ടുകെട്ട് ആതിഥേയരെ വിജയത്തിലെത്തിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചെങ്കിലും 28 റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സിന്റെ പുറത്താകല്‍ ആതിഥേയര്‍ക്ക് വിനയായി. പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ അനുഭവ സമ്പത്തിന്റെ പിന്‍ബലത്തില്‍ കൃത്യതയാര്‍ന്ന ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച റാസ 115 റണ്‍സ് നേടി ശര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഗില്ലിന്റെ കൈകളില്‍ ഒതുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3 സിക്സറുകളുടെയും 9 ബൗണ്ടറികളുടെയും പിന്‍ബലത്തിലാണ് റാസ തന്റെ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സീന്‍ വില്യംസ് 45 റണ്‍സ് നേടി. ഓപ്പണര്‍മാരായ കെയ്റ്റാനോ 13 റണ്‍സിനും കൈയ ആറ് റണ്‍സിനും പുറത്തായി. ടോണി 15 റണ്‍സും ചകാബ്വ 16 റണ്‍സും റിയാന്‍ 8, ജോംഗ്വെ 14 റണ്‍സും നേടി.
ഇന്ത്യക്കുവേണ്ടി ആവേശ് ഖാന് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. ശര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് 290 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. കേവലം 97 പന്തുകളില്‍ നിന്നായിരുന്നു ഇന്ത്യന്‍ യുവതാരത്തിന്റെ അത്യുജ്വല ഇന്നിംഗ്സ്. ഇഷാന് കിഷന് അര്‍ദ്ധ സെഞ്ചുറി നേടി ഗില്ലിന് മികച്ച പിന്തുണ നല്കി. 61 പന്തില്‍ നിന്നായിരുന്നു ഇഷാന് കിഷന് 50 റണ്‍സ് നേടിയത്. ശിഖര്‍ ധവാന് 40 റണ്‍സും കെഎല്‍ രാഹുല്‍ 30 റണ്‍സും നേടി.