ദില്ലി: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ കുപ്‍വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളിൽ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയിൽ പാകിസ്ഥാന്‍റെ വെടിവെയ്പ്പുണ്ടായതോടെ ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകി.
സുരക്ഷാ സേന തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പിൻവാങ്ങുകയായിരുന്നു. ഇതിനിടെ, ജമ്മു കശ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെ നിരവധി പേരുടെ വീടുകളിലാണ് തെരച്ചിൽ നടത്തുന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിര്‍ത്തികളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ വിന്യാസം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. സേനകളുടെ അഭ്യാസപ്രകടനവും തുടരുകയാണ്. യുപി യിലെ ഗംഗ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങൾ അണിനിരത്തി വ്യോമസേനയുടെ പ്രകടനം നടക്കും. അറബിക്കടലിൽ നേവിയുടെ പ്രകടനം തുടരുകയാണ്. ഭീകരാക്രമണത്തിലെ സർക്കാർ നടപടി ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതിയും യോഗം ചേരും.