കണ്ണൂർ: കണ്ണൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ ഉപയോഗിക്കുകയായിരുന്ന രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിവസങ്ങളായി വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. വീട്ടുകാരെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് യുവതികള്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജുകളില്‍ ലഹരിയിലാറാടിയത്.
ഇരിക്കൂർ സ്വദേശിനി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37) എന്നിവരാണ് രാസലഹരിയുമായി പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഇതുപയോഗിക്കാനുള്ള ട്യൂബുകളും ലാമ്ബുകളും പിടികൂടി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. യുവാക്കളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നിർമാണമേഖലയില്‍ തൊഴിലെടുക്കുന്നയാളുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തളിപ്പറമ്ബ് എക്സൈസിന് കിട്ടില രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോള്‍മൊട്ടയിലും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.
പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികള്‍ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് വിളിക്കുമ്ബോഴെല്ലാം ഫോണ്‍ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്.
ഇരുവരുടെയും വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ വിളിക്കുമ്ബോള്‍ കൂട്ടുകാരിയുടെ വീട്ടിലെന്നായിരുന്നു യുവതികള്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിപ്പിക്കാനായി ഇവർ പരസ്പരം ഫോണ്‍ കൈമാറി മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. കൂട്ടുകാരിയെകൊണ്ട് സംസാരിപ്പിച്ച് അവളുടെ വീട്ടിലാണെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. എക്സൈസ് ഉദ്യോഗസ്ഥർ വിളിച്ചറിയിക്കുമ്ബോഴാണ് ഇവർ ലോഡ്ജില്‍ ആയിരുന്നു താമസമെന്ന് ഇരുവീട്ടുകാരും അറിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തളിപ്പറമ്ബ് എക്സൈസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. ലഹരിസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.