ടെല്‍ അവിവ്: ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വീണ്ടും കനത്ത മിസൈല്‍ ആക്രമണം. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്.മിസൈലുകളെ ഇസ്രായേല്‍ പ്രതിരോധ സേന തടഞ്ഞു. ആർക്കും പരിക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെയും ഇസ്രായേലിന് നേരെ ഇറാൻ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങി. രാത്രി ഇറാൻ നഗരങ്ങളായ തെഹ്റാന്‍, ഇസ്‍ഫഹാൻ, ഖറാജ് എന്നിവിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം നടന്നിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏത് വരെ തുടരും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാല്‍ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമെന്ന് റിപ്പോർട്ടുകള്‍. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.