കൊൽക്കത്ത: ഐടി ജീവനക്കാരനെ ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത ന്യൂ ടൗണിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. 50കാരനായ ദ്വയ്പ്യാൻ ഭട്ടാചാര്യയാണ് കെട്ടടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് വീണത്. സംഭവം ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും എന്നാൽ എല്ലാ വശങ്ങളും പരിഗണിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞ ശേഷം 2.30ഓടെയാണ് ദ്വയ്പ്യാൻ ഭട്ടാചാര്യ കെട്ടിടത്തിന്റെ താഴെ വീണ് കിടക്കുന്നത് മറ്റ് ജീവനക്കാർ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊൽക്കത്തയിലെ നിരവധി ക്ലബ്ബുകളിൽ അംഗമായ ദ്വയ്പ്യാൻ ഭട്ടാചാര്യ ഐടി മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു എന്നാണ് സഹപ്രവർത്തകരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. ബുധനാഴ്ച അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൊലീസ് സഹപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വ്യക്തിപരമായ ബുദ്ധിമുട്ടികൾ അദ്ദേഹം അനുഭവിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം ദ്വയ്പ്യാൻ ഭട്ടാചാര്യ മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ ലാപ്‍ടോപും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ പരിശോധിക്കണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ അലട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐടി മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
നിരവധി ഐടി കമ്പനികളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന തിരക്കേറിയ മേഖലയിൽ ഉച്ചയ്ക്ക് 2.30ന് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത് ഭീതി പരത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ മരണ കാരണത്തിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.