കേന്ദ്രം ഏകപക്ഷീയമായി സെസും സര്‍ചാര്‍ജും ചുമത്തി, കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20000 കോടി : ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

ഡൽഹി : കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സെസും സര്‍ചാര്ജും ചുമത്തിയ വകയില്‍ മാത്രം കേരളത്തിന്റെ നഷ്ടം കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധവള പത്രത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010-11 -ല്‍ 8.6 ശതമാനം മാത്രമായിരുന്നു കേന്ദ്രത്തിന്റെ മുഴുവന്‍ നികുതി വരുമാനത്തില്‍ സെസ്സിന്റെയും സര്‍ചാര്‍ജിന്റെയും പങ്ക്. എന്നാല്‍ 2021-22 ആയപ്പോഴേക്കും ഇത് 28.1 ശതമാനമായി. സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കാത്തതു മൂലം കേരളത്തിന് മാത്രം ഉണ്ടായ നഷ്ടം കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണെന്നാണ് കണക്ക് കൂട്ടുന്നത്. 

Advertisements

ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 41 ശതമാനം നികുതി വിഹിതത്തിന്റെ സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് ഏകദേശം 30 ശതമാനം മാത്രമാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തടസ വാദങ്ങളുമായി എഴുന്നേറ്റെങ്കിലും കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഒരു ഹ്രസ്വ ചിത്രം ജോണ്‍ ബ്രിട്ടാസ് സഭയില്‍ വരച്ചുകാട്ടി. ധനമന്ത്രി രണ്ടു ദിവസം മുന്‍പ് രാജ്യസഭയില്‍ കേരളത്തിന് നല്‍കിയതായി വിവരിച്ച തുകകളുടെ കണക്കുകള്‍ അപൂര്‍ണവും അര്‍ത്ഥസത്യങ്ങളും മാത്രമായിരുന്നു എന്ന് അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ച്‌ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രസര്‍ക്കാരിന്റേത് ധവളപത്രമല്ല മറിച്ചു തിരഞ്ഞെടുപ്പ് പത്രമാണ്. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലയളവിലാണ് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്. വിദ്യാഭ്യാസം മൗലികാവകാശമാക്കി, വിവരാവകാശ നിയമം നടപ്പില്‍ വരുത്തി, തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നതിലൂടെ തൊഴില്‍ അവകാശമാക്കി മാറ്റി. ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നതും യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ധനമന്ത്രി പ്രകീര്‍ത്തിക്കുമ്ബോഴും അതിന്റെ ക്രെഡിറ്റ് അതിന് മുന്‍പുള്ള വാജ്‌പേയി സര്‍ക്കാരിന്റെ ക്രെഡിറ്റില്‍ പെടുത്താനുള്ള ധവളപത്രത്തിലെ ശ്രമം ദുരൂഹമാണ്.

പത്താം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ കേരളത്തിന് ലഭിച്ച നികുതി വിഹിതമായ 3.875 ശതമാനം ഇപ്പോള്‍ 1.925 ശതമാനമായി കുറഞ്ഞതിന് ധനകാര്യ കമ്മീഷനെ മറയാക്കി രക്ഷപെടാന്‍ ശ്രമിക്കുന്ന ധനമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞ എട്ടു ധനകാര്യ കമ്മീഷനുകള്‍ അവലംബിച്ച 1971 ലെ സെന്‍സസ് ഒഴിവാക്കി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2011 സെന്‍സസ് ഉപയോഗിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടതെന്ന് വ്യക്തമാക്കുന്നില്ല. ജനസംഖ്യ നിയന്ത്രണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. അതേസമയം ധനകാര്യ കമ്മീഷന്‍ തീരുമാനിച്ച റവന്യൂ കമ്മി ഗ്രാന്റ് കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ നല്കുന്നതാണെന്ന രീതിയിലാണ് ധനമന്ത്രി സംസാരിച്ചത്. കേരളത്തിന്റെ തനതു വരുമാനം സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 78.7 ശതമാനം വരുമ്ബോള്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഇത് യഥാക്രമം 54%, 51% എന്നിങ്ങനെയാണെന്നും എംപി പറഞ്ഞു.

മോദിയുടെ പടം വെച്ച്‌ സെല്‍ഫി കോര്‍ണറുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രം തുകകള്‍ ചിലവഴിക്കാന്‍ തയ്യാറാണ്. എന്നാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനങ്ങളോട് കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു എന്നുമാത്രമല്ല കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് വേണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സംസ്ഥാന പദ്ധതികളെപ്പോലും കേന്ദ്രത്തിന്റെ പ്രചരണോപാധിയാക്കാനാണ് ശ്രമം. സംസ്ഥാന പൊതുവിതരണ സംവിധാനത്തെ മറികടന്ന് ആട്ട, ദാല്‍ എന്നിവയൊക്കെ നേരിട്ട് വിതരണം നടത്തുവാന്‍ കേന്ദ്രം ശ്രമിക്കുന്നു. എന്നുമാത്രമല്ല അവയില്‍ താമര ചിഹ്നം പതിക്കാനാണ് കേന്ദ്രം ശ്രദ്ധിക്കുന്നത്. എന്നിട്ടാണ് ഫെഡറലിസം സംരക്ഷിക്കുന്നു എന്ന കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസം മന്‍മോഹന്‍സിംഗിനെ രാജ്യസഭയില്‍ വെച്ച്‌ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു, ഇന്ന് ധനമന്ത്രി അദ്ദേഹത്തിനെ കരിമ്ബട്ടികയില്‍ പെടുത്തികൊണ്ടുള്ള ധവളപത്രവുമായി സഭയില്‍ എത്തി. എന്നാല്‍ ഇനി മറ്റൊരു ദിവസം വേണമെങ്കില്‍ മന്‍മോഹന്‍സിംഗിനെ ഭാരതര്തന നല്‍കി ആദരിക്കും. അപ്പോള്‍ മന്‍മോഹന്‍ സിംഗിന് ഭാരതര്തന നല്‍കാതിരുന്നതിനുള്ള കാരണം സോണിയ ഗാന്ധി ആണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യും. ഇതാണ് മോദി ഗവര്‍ന്മെന്റിന്റെ രീതി. പ്രതിഷേധിക്കുന്ന കര്‍ഷകരെ വെടി വെച്ച്‌ കൊല്ലുന്ന സര്‍ക്കാരാണ് കര്‍ഷകരെ ആദരിക്കുന്നു എന്നപേരില്‍ ചരണ്‍ സിംഗിന് ഭാരതരത്‌നം നല്‍കിയതെന്നും ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

Hot Topics

Related Articles