തിരുവനന്തപുരം : മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയിലാണ് കെ മുരളീധരന്‍റെ രൂക്ഷ വിമര്‍ശനം. നിലമ്പൂർ മൂത്തേടത്ത് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.
വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായി കിട്ടിയിട്ടില്ല. മനുഷ്യനെ കൊല്ലാൻ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്നും കെ മുരളീധരൻ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് നുണ പറഞ്ഞ് ഇറങ്ങുകയാണ് ഇടതുപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ എന്നു പറഞ്ഞായിരുന്നില്ല കുടിശിക വിതരണം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് പിണറായി സഖാവ് തന്നതാണൈന്ന് പറഞ്ഞായിരുന്നു സഹകരണ വകുപ്പിലെ താൽക്കാലിക ജീവനക്കാര്‍ക്ക് തുക നൽകിയത്. ഇത് കെ സി വേണുഗോപാൽ പറഞ്ഞപ്പോഴാണ് നുണ പ്രചരണവുമായി സിപിഎം ഇറങ്ങിയതെന്നും കെ മുരളീധരൻ പറഞ്ഞു.
ദേശീയപാതയുടെ തകർച്ചയിൽ മോദിയും പിണറായിയും കൂട്ടുപ്രതികളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു വരുത്താതെ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ല. 100 ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താതെ ദേശീയ പാത ഉദ്ഘാടനം ചെയ്യരുതെന്നും കെ മുരളീധരൻ പറഞ്ഞു.