കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; 39 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രമാദമായ കേസില്‍ വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി- ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ പീഡിപ്പിച്ച കുടക് സ്വദേശി പിഎ സലീം (36) ആണ് കേസിലെ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്‍ക്കാൻ സഹായിച്ച ഇയാളുടെ സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതി. സാക്ഷിപ്പട്ടികയില്‍ 67 പേരാണുള്ളത്. 42 ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമർപ്പിച്ചു.

Advertisements

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി സലീം മൊഴി നല്‍കിയത്. കുട്ടിയുടെ മുത്തച്ഛന്‍ പുലർച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്‍റെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സലീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ പീഡിപ്പിക്കാൻ തട്ടിക്കൊണ്ട് പോകല്‍, പോക്സോ, വീട്ടില്‍ അതിക്രമിച്ച്‌ കയറുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Hot Topics

Related Articles