അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളില്‍ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയില്‍ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു.ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക. പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയില്‍ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണില്‍ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണില്‍ പ്രതിഷേധിച്ചത്. ഇത് കേരളത്തില്‍ വലിയ സമരാഹ്വാനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെ സർക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. ഒരു മാസത്തെ പെൻഷൻ അടിയന്തിരമായി നല്‍കി. നാനാമേഖലകളില്‍നിന്ന് പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഈ വയോധികരെ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, തൃശ്ശൂർ എംപിയും സിനിമ താരവുമായ സുരേഷ് ഗോപി അടക്കമുള്ളവർ ഇവർക്ക് പിന്തുണയുമായെത്തി.
സർക്കാരിന്റെ പെൻഷൻ ലഭിക്കുന്നതുവരെ ഇരുവൃദ്ധർക്കും പ്രതിമാസം 1600 രൂപ വീതം പെൻഷൻ നല്‍കുമെന്ന് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഇപ്പോഴും പെൻഷൻ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പരേതനായ ഔസേപ്പ് ആണ് അന്നക്കുട്ടിയുടെ ഭർത്താവ്. മക്കള്‍: പരേതരായ ഗ്രേസി, നൈനച്ചൻ, മറിയം. സംസ്കാരം: വ്യാഴാഴ്ച.