കോട്ടയം : ഇരട്ടപാതയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. എം ജി യൂണിവേഴ്‌സിറ്റി, ബ്രിലിന്റ് കോളേജ്, ഐ റ്റി ഐ, മെഡിക്കൽ കോളേജ്, ഐ സി എച്ച്, അടക്കം നിരവധി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യപ്രകാരം ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം കൂടിയായ എം പിയുടെ ഇടപെടൽ ഉണ്ടായത്.
ജനറൽ മാനേജർ വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തിലും ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ ആവശ്യകത കൊടിക്കുന്നിൽ സുരേഷ് എം പി ആവർത്തിച്ചിരുന്നു. ഏറ്റുമാനൂരിൽ മെമുവിന്റെ സ്റ്റോപ്പ് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്നും ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീർത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, മാന്നാനം ചാവറാ ചർച്ച്, അൽഫോൻസാ ജന്മഗൃഹം എന്നിവിടങ്ങളിലേയ്ക്കുള്ള നിരവധി യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. മാവേലിക്കര മണ്ഡലത്തിലെ വിവിധ സ്റ്റേഷനിൽ നിന്നും ഏറ്റുമാനൂർ പരിസരപ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കായംകുളം മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് എം പി യെ നേരെത്തെ സമീപിച്ചിരുന്നു. റെയിൽവേ ബോർഡ് ചെയർമാനും ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജർക്കും എം പി ഇതേ ആവശ്യം കാണിച്ച് മുമ്പ് കത്ത് നൽകിയിരുന്നു. മെമുവിന്റെ സ്റ്റോപ്പ് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേഷൻ വിഭാഗത്തിന്റെ പച്ചക്കൊടി ലഭിച്ചതായും സ്റ്റോപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന പ്രത്യാശയും എം പി ഫ്രണ്ട്‌സ് ഓൺ റെയിൽസിനോട് പങ്കുവെച്ചു.