ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ അനുകൂലിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാർ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും നിർമല സീതാരാമനും.സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ കെസിബിസിയുടെ നിലപാടിനെ പിന്തണയ്ക്കണമെന്നുമാണ് കേന്ദ്രമന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
വരും ദിവസങ്ങളില്‍ വഖഫ് ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം, ഈ ബില്ലിനെ ശക്തമായി എതിർക്കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് ഈ ബില്ലിനെ അനുകൂലിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാർ വോട്ട് ചെയ്യണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പാർട്ടിയില്‍ വലിയ രാഷ്ട്രിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുനമ്ബം വിഷയം ഉയർത്തികാട്ടിയാണ് മുഴുവൻ എംപിമാരുടെയും പിന്തുണ വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് വഖഫ് ബില്ലിനെ എതിർക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് വെല്ലുവിളിയായിരിക്കുകയാണ്. യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാർട്ടികള്‍ വഖഫ് ബില്ലില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം, കെസിബിസി നിലപാട് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് വലിയൊരു പിടിവള്ളിയായാണ് വിലയിരുത്തുന്നത്.
രാജ്യമെമ്ബാടുമുള്ള പ്രതിപക്ഷ പാർട്ടികള്‍ വഖഫ് ബില്ലിനെതിരേ എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. വഖഫ് ഭേദഗതി ബില്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും എതിരാണെന്നും മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങളിൻമേല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.