കേരള കോൺഗ്രസ് ബ്രി) പിളർന്നു ; ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ യോഗം ചേര്‍ന്നു ; ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ് പുതിയ അദ്ധ്യക്ഷ

കൊച്ചി: ആർ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ യോഗം ചേര്‍ന്നു.കെ.ബി. ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ സഹോദരി ഉഷ മോഹന്‍ദാസിനെ പിളര്‍ന്ന വിഭാഗത്തിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. 114 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ 88 ​പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അവര്‍ അവകാശപ്പെട്ടു. നിലവിലെ ചെയര്‍മാനും ഉഷയുടെ സഹോദരനുമായ ബി. ഗണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത ചെയര്‍മാനാണെന്ന് അവര്‍ കു​റ്റപ്പെടുത്തി. പ്രവര്‍ത്തകരുടെ നിര്‍ബന്ധമാണ് ഈ സ്ഥാനം ഏറ്റെടുക്കാന്‍ കാരണം. നിലവില്‍ പാര്‍ട്ടി തകര്‍ന്നിരിക്കുകയാണെന്നും ഉഷ കുറ്റപ്പെടുത്തി.

Advertisements

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡുകളുടെ വീതംവയ്പ്പിനു ശേഷമാണ് ഗണേഷ് കുമാര്‍ തന്നിഷ്ടത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമായത്. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ മരണശേഷം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ ഗണേഷ്‌ ഒന്നിനും തയാറാകുന്നില്ലെന്നായിരുന്നു വിമതരുടെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലകൃഷ്‌ണപിള്ളയുടെ മരണശേഷം ഒസ്യത്ത്‌ തര്‍ക്കമുണ്ടായപ്പോള്‍ ഉഷ പൊതുരംഗത്തേക്കു വരുമെന്ന സൂചന നല്‍കിയിരുന്നു. സംസ്‌ഥാനസമിതിയില്‍ ഗണേഷ്‌ വിരുദ്ധവിഭാഗം ഭൂരിപക്ഷമവകാശപ്പെടുന്നു. പിള്ളയുടെ മരണത്തേത്തുടര്‍ന്നു പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ ഗണേഷിനു ചെയര്‍മാന്റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഏകപക്ഷീയമായി നീങ്ങുന്നുവെന്നാണു മറുപക്ഷത്തിന്റെ ആരോപണം.

കോവിഡ്‌ നിയന്ത്രണങ്ങളുള്ളതിനാല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം സാധ്യമായിരുന്നില്ല. എന്നാല്‍, സാഹചര്യങ്ങള്‍ മാറിയശേഷം സംസ്‌ഥാനസമിതി വിളിച്ചുചേര്‍ക്കണമെന്നു പലതവണ ഗണേഷിനോട്‌ ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണമില്ലാത്ത സാഹചര്യത്തിലാണു സമാന്തരയോഗം ചേര്‍ന്നത്.ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ തീരുമാനം നിര്‍ണായകമാകും. ഐ.എന്‍.എലിലും എല്‍.ജെ.ഡിയിലും പ്രതിസന്ധിയുണ്ടായപ്പോള്‍ പിളര്‍പ്പ്‌ അംഗീകരിക്കില്ലെന്ന കര്‍ശനനിലപാടാണ്‌ ഇടതുമുന്നണി സ്വീകരിച്ചത്‌.

Hot Topics

Related Articles