തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തിൽ കുറ്റം സമ്മതിച്ച് എസ്എച്ച്ഒ അനിൽകുമാർ. ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നു പോയെന്നുമാണ് അനിൽകുമാറിന്റെ വിശദീകരണം. ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ചു ലാലിന് കൈമാറിയിരിക്കുകയാണ്.

വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാര്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സംഭവത്തിൽ പാറശ്ശാല സിഐ പി അനിൽകുമാറിനെതിരെ നടപടിയുണ്ടാകും.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ അമിത വേഗതയിൽ എത്തിയ വാഹനമിടിച്ച് മരിക്കുകയായിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് അനിൽകുമാറിന്റെ വാഹനമെന്ന് കണ്ടെത്തിയത്. വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. വാഹനം ഓടിച്ച ആളെ കണ്ടെത്തിയാൽ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുക്കാനാണ് തീരുമാനം എന്ന് പൊലീസ് അറിയിച്ചിരുന്നു.