കൊല്ലം: ഉളിയക്കോവിലിൽ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത് പകയ്ക്ക് കാരണമായി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫെബിന്‍റെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം അക്രമിയായ തേജസ് രാജിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.