കണ്ണൂര്‍: കൈതപ്രത്ത് ബിജെപി നേതാവായ കെകെ രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലാനുണ്ടായ കാരണം യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള കലഹമെന്ന് പ്രതി എന്‍ കെ സന്തോഷ് പോലീസിന് മൊഴിനല്‍കി.സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനിയും ഒരുമിച്ച് പഠിച്ചവരാണ്. ക്ലാസ്‌മേറ്റ് സംഗമത്തിലൂടെ ബന്ധം പുതുക്കിയ സന്തോഷിനാണ് മിനിയുടേയും രാധാകൃഷ്ണന്റേയും വീടുപണി ഏല്‍പ്പിച്ചതും. മിനി ബിജെപി ജില്ലാ കമ്മറ്റി അംഗം കൂടിയാണ്.
അവിവാഹിതനായ സന്തോഷുമായുള്ള ബന്ധം രാധാകൃഷ്ണന്‍ എതിര്‍ത്തിരുന്നു. ഇതേചൊല്ലി രാധാകൃഷ്ണന്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇക്കാര്യമറിഞ്ഞ സന്തോഷ് പലതവണ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് എന്റെ പെണ്ണിനെ തൊടരുതെന്ന് പറഞ്ഞില്ലേയെന്ന ഫേസ്ബുക്ക് കുറിപ്പുമെഴുതിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടില്‍വെച്ചായിരുന്നു സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് പിന്നീട് പോലീസ് കണ്ടെടുത്തു.
ക്ലാസ്‌മേറ്റ് സംഗമത്തിലൂടെ ബന്ധം പുതുക്കുന്നതും കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നതുമെല്ലാം പതിവായിട്ടുണ്ട്. എന്നാല്‍, ഈ രീതിയില്‍ ഒരു കൊലപാതകം ആദ്യമാണ്. ക്ലാസ്‌മേറ്റ് കൂടിച്ചേരല്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാതെ മുന്നോട്ടു കൊണ്ടുപാകാന്‍ പലര്‍ക്കും കഴിയുന്നില്ല. വിവാഹ ജീവിതത്തിലെ താളപ്പിഴകളാണ് ഇതിന് പ്രധാന കാരണം.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ കല്യാട് സ്വദശിയായ രാധാകൃഷ്ണന്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാതമംഗലത്തെത്തിയത്.
ബിജെപി ജില്ലാ സംസ്ഥാന നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നവരാണ് രാധാകൃഷ്ണനും മിനിയും. രാധകൃഷ്ണന്‍ കൊല്ലപ്പെട്ടിട്ടും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ബിജെപി ഉയര്‍ത്തിക്കാട്ടാത്തത് ചര്‍ച്ചയായിട്ടുണ്ട്. പ്രതി ഇടതുപക്ഷ അനുഭാവി ആയിരുന്നെങ്കില്‍ കൊലപാതകം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുമായിരുന്ന ബിജെപി മൗനം പാലിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുന്നു.