തിരുവനന്തപുരം: സമരംചെയ്യുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് സമരസമിതി. ഇതോടെ ചന്ദ്രശേഖരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തി.
ചന്ദ്രശേഖരന്റെ നിലപാടല്ല കോണ്‍ഗ്രസിനെന്നും അദ്ദേഹത്തെക്കുറിച്ചുള്ള ആക്ഷേപം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും സതീശൻ വ്യക്തമാക്കി. ചന്ദ്രശേഖരനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും കെ. സുധാകരനും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമരം നയിക്കുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും ചന്ദ്രശേഖരനും പ്രതികരിച്ചു. സമരംചെയ്യുന്ന പാവങ്ങളെ സഹായിക്കാനുള്ള മനസ്ഥിതി അവർക്കില്ല. എല്ലാ സംഘടനകളെയും വിളിച്ച് ചർച്ചയാകട്ടെയെന്നകാര്യം അവരുടെ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദനും താനുമായി ചർച്ചചെയ്ത് തീരുമാനിച്ചതാണ്. ഓണറേറിയം കൂട്ടുകതന്നെ ചെയ്യുമെന്നാണ് മന്ത്രി ചർച്ചയില്‍ പറഞ്ഞതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
തുടക്കംമുതല്‍ ആശപ്രവർത്തകരുടെ സമരത്തോട് മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു ചന്ദ്രശേഖരൻ. ഇടതുസർക്കാരിലെ ചിലരുമായി ചന്ദ്രശേഖരനുള്ള അടുത്തബന്ധവും വിമർശിക്കപ്പെട്ടു. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരേ ഹൈക്കോടതിയില്‍ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് ഇതിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.
പാർട്ടിയില്‍നിന്ന് നടപടി നേരിടേണ്ടിവരുമെന്നുവന്നതോടെയാണ് ചന്ദ്രശേഖരന് സമരത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടിവന്നത്. ആശപ്രവർത്തകരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സമിതിയെന്ന നിർദേശം മന്ത്രിതലചർച്ചയില്‍ മുന്നോട്ടുവെച്ചത് ചന്ദ്രശേഖരനാണെന്നും മറ്റുള്ളവർ അതിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതിരിക്കാനാണ് സമിതി രൂപവത്കരണമെന്ന ഫോർമുല അവതരിപ്പിച്ചതെന്നാണ് സമരസമിതിയുടെ ആരോപണം.