കോട്ടയം : കോട്ടയം കല്ലറയിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ 250 ഓളം സി സി ടി വി ക്യാമറ പരിശോധിക്കും ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ വഴിയും കണ്ടെത്തി കടുത്തുരുത്തി പോലീസ്. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ കണ്ടെത്തിയ കടുത്തുരുത്തി പോലീസ് , ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലും എടുത്തു. വൈക്കം ശ്രീനാരായണപുരം കുറ്റിക്കാട്ട് വീട്ടിൽ പുഷ്പദാസിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലറ കുരിശ് പള്ളി സ്വദേശിയായ എബ്രഹാം ചാക്കോയുടെ സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എബ്രഹാം ചാക്കോയെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇത് തുടർന്ന് കടുത്തുരുത്തി പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ പരിശോധന ആരംഭിച്ചു. എറണാകുളം, ആലപ്പുഴ ജില്ല അതിർത്തികൾ വരെ പൊലീസ് സംഘം 250 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രത്യേക രീതിയിൽ അപ്പോൾസറി വർക്ക് ചെയ്ത ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിതെന്ന് പോലീസ് സംഘം കണ്ടെത്തി. എന്നാൽ ഓട്ടോറിക്ഷയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ വന്നതോടെ പോലീസ് സംഘം , സോഷ്യൽ മീഡിയയിലെ ഓട്ടോറിക്ഷ കൂട്ടായ്മ വഴി ഓട്ടോയുടെ ചിത്രങ്ങൾ ഷെയർ ചെയ്തു. ഇതേ തുടർന്നാണ് ഓട്ടോറിക്ഷയുടെ വിവരം പോലീസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് കാരിത്താസ് ആശുപത്രി പരിസരത്തു നിന്നും ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. എസ് ഐ എ കെ അനിൽ , എ എസ് ഐ പി എസ് ബാബു , സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമൻ , അജിത്ത് , അനീഷ് കുമാർ , അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.