ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം ചെയ്തുവന്നിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. തൊടുപുഴ ഈസ്റ്റ് കമ്പുംകല്ല് ഭാഗത്ത് പാമ്പുരുക്കി മാക്കൽ വീട്ടിൽ നിസാർ സിദ്ദിഖ് (42) എന്നയാളെയാണ് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ കാൻസർ വാർഡിന് സമീപമുള്ള ഹാളിൽ ചാർജ് ചെയ്യുന്നതിനായി കുത്തിയിട്ടിരുന്ന ഇടുക്കി ദേവികുളം സ്വദേശിയായ മധ്യവയസ്കന്റെ 12,000 രൂപ വിലവരുന്ന ഫോൺ നഷ്ടപ്പെട്ടതായി ഇയാൾ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയും, ഉടൻ എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ഇയാളെ മോഷ്ടിച്ച ഫോണുമായി പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും മറ്റു മൂന്നു മൊബൈൽ ഫോണുകൾ കൂടി പോലീസ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസിന് കൈമാറുകയായിരുന്നു. ഇയാൾ ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തമ്പടിച്ച് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തൊടുപുഴ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട നിസാർ തൊടുപുഴ, കാഞ്ഞാർ, കരിങ്കുന്നം, മേപ്പാടി, മൂവാറ്റുപുഴ, കോതമംഗലം, കുട്ടമ്പുഴ, കാളിയാർ, കുറുപ്പംപടി, പോത്താനിക്കാട്, നടക്കാവ് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ എസ്.ഐ സന്തോഷ് പി.കെ, സി.പി.ഓ മാരായ വിഷ്ണുരാജ്, അഭിജിത്ത് ശിവൻ, വിഷ്ണു കെ.ജെ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.