ചങ്ങനാശേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ തട്ടുകടകളും ജ്യൂസ് കടകളും ചായ് വാലകളും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശി ചങ്ങനാശേരി പൊലീസിന്റെ പിടിയിലായി. കൊല്ലം പരവൂർ നെടുങ്കോളം പ്രേം വില്ല വീട്ടിൽ പ്രണവ് ബി.എസിനെയാണ് ചങ്ങനാശേരി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ മാസങ്ങളായി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജ്യൂസ് കടകൾ, ചായ്വാല കടകൾ, തട്ടുകടകൾ എന്നിവയുടെ പൂട്ട് തകർത്ത് ജനറേറ്റർ മോഷ്ടിച്ചു കൊണ്ടുപോയി മറിച്ചു വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പകൽ സമയങ്ങളിൽ മോഷ്ടിക്കേണ്ട സ്ഥലങ്ങൾ വന്നു കണ്ട് ഗൂഗിൾ ലൊക്കേഷൻ എടുത്തു വച്ച ശേഷം രാത്രി രണ്ടുമണിക്കും മൂന്നു മണിക്കും ഇടയ്ക്ക് വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച വാഹനത്തിൽ വന്ന് മോഷണം നടത്തുകയാണ് പതിവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യം ചെയ്യലിൽ തിരുവല്ല, ചിങ്ങവനം, കൊട്ടാരക്കര, ചെങ്ങന്നൂർ, ആലപ്പുഴ സൗത്ത് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഉള്ള സ്ഥലങ്ങളിൽ നിന്നും നിരവധി ജനറേറ്റർ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ആദ്യമായാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.പി തോംസണിന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, ആന്റണി മൈക്കിൾ, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ തോമസ് സ്റ്റാൻലി, സിവിൽ പൊലീസ് ഓഫിസർ നിയാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് അടൂരിൽ നിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതി പ്രണവിന്റെ പക്കൽ നിന്നും മോഷണം മുതലായ മൂന്നു ജനറേറ്ററുകൾ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്താൻ ആകുമെന്ന് കരുതുന്നു.