കോട്ടയം: പള്ളിക്കത്തോട്ടിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാർ സരംക്ഷണ സമിതി എന്നീ പേരുകളിൽ വിവിധ സംഘടനകൾ രൂപീകരിച്ച ശേഷം തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് പള്ളിക്കത്തോട് പൊലീസ് സംഘം പിടികൂടിയത്. വാഴൂർ പാണ്ടിമാക്കൽ പുരുഷോത്തമൻ (വിജയൻ), എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടിൽ ജിജി മാത്യു , തൊടുപുഴ മുതലക്കോടം കുഴിയ്ക്കത്തൊട്ടി വീട്ടിൽ സുബൈർ, കൊഴുവൻകുളം കീഴിറക്കുന്നു ഭാഗം മുണ്ടാപ്ലാക്കൽ വീട്ടിൽ മഞ്ജു എന്നിവരെയാണ് പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പള്ളിക്കത്തോട് നരിപ്പാറ ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഇവർക്കൊപ്പമുണ്ടായിരുന്ന മേരി മാത്യു എന്ന യുവതിയുടെ കൈവശം ഇവർ മുക്കുപണ്ടം പണയം വയ്ക്കാനായി നൽകുകയായിരുന്നു. മുക്കുപണ്ടമാണ് ഇതെന്നറിയാതെ ഇവർ നരിപ്പാറ ഫിനാൻസിൽ പണം വയ്ക്കാൻ എത്തി. മുൻപും ഈ സ്ഥാപനത്തിൽ എത്തിയിട്ടുള്ള മേരിയോട് സ്ഥാപനത്തിലെ ജീവനക്കാർ മുക്കുപണ്ടമാണ് എന്ന് വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഇവർ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കൽ വിജയനും, സമിതിയുടെ സംസ്ഥാന കോർഡിനേറ്റർ ജിജി മാത്യുവും ചേർന്നാണ് മുക്കുപണ്ടം സംഘടിപ്പിച്ചത്. തുടർന്ന്, ഇവരിൽ നിന്നും മുക്കുപണ്ടം വാങ്ങിയ മഞ്ജു ഇത് പരാതിക്കാരിയായ മേരി മാത്യുവിന് നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികൾ കൂടുതൽ ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പ്രത്യേക സംഘത്തിനു നിർദേശം നൽകിയിട്ടുണ്ട്. പ്രതികളെ കാഞ്ഞിരപ്പള്ളി ഡി.വൈ,എസ്സ്.പി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം പള്ളിയ്ക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി തോംസൺ, എസ.ഐ മാരായ ഷാജി, റെയ്‌നോൾഡ്‌സ് , എ.എസ്സ്.ഐ മാരായ റെജി, ലക്ഷ്മി , സി.പി.ഒ മാരായ ഷമീർ, രാഹുൽ എന്നിവർ ചേർന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി വിജയൻറെ പേരിൽ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്, രണ്ടാം പ്രതി ശ്രീമതി ജിജിയുടെ പേരിൽ എടത്തല , പെരുമ്പാവൂർ, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരിൽ കളമശ്ശേരി,തൊടുപുഴ, മൂവാറ്റുപുഴ,തൃക്കാക്കര, കോതമംഗലം, പുത്തൻകുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകൾ നിലവിലുണ്ട്.