കോട്ടയം: ചുങ്കം വാരിശേരിയിൽ ഹോട്ടലിലും പലചരക്ക് കടയിലും മോഷണം. ക്ഷേത്രത്തിലേയ്ക്ക് നൽകാൻ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി അടക്കം മോഷ്ടിച്ചു. ഹോട്ടലിൽ നിന്നും വൈദ്യുതി ചാർജ് അടയ്ക്കാൻ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കടകളിൽ മോഷണം നടന്നത്. ഹോട്ടലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഹോട്ടലിനുള്ളിൽ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷ്ടിക്കുകയായിരുന്നു. വൈദ്യുതി ചാർജ് അടയ്ക്കുന്നതിനു വേണ്ടിയാണ് ഈ തുക ഹോട്ടലിൽ സൂക്ഷിച്ചിരുന്നത്. വാരിശേരിയിലെ കൈലാസം ഹോട്ടലിലാണ് മോഷണം നടന്നത്.
ഇതിന് ശേഷം ഹോട്ടലിന്റെ ഉള്ളിലെ ചില്ല് തകർത്ത് ഉള്ളിലൂടെ സമീപത്തെ എഫോർ അങ്ങാടി എന്ന പലചരക്ക് കടയിലും മോഷണം നടന്നിട്ടുണ്ട്. ഇവിടെ കയറി 600 രൂപയോളമാണ് മോഷ്ടിച്ചത്. ഇത് കൂടാതെ രണ്ട് കടകളിലും സൂക്ഷിച്ചിരുന്ന തിരുവാറ്റാ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും കവർന്നിട്ടുണ്ട്. വാരിശേരിയിൽ തന്നെ പ്രവർത്തിക്കുന്ന കെ.സി ഹലാൽ ചിക്കൻ എന്ന സ്ഥാപനത്തിൽ നിന്നും 50 രൂപ മോഷണം പോയിട്ടുണ്ട്. ഇവിടെ നിന്നും സിസിടിവി ക്യാമറ തിരിച്ച് വച്ചു. ഇത് കൂടാതെ ഇവിടെ നിന്നും പണം കിട്ടാത്ത വൈരാഗ്യത്തിന് സ്ഥാപനത്തിന്റെ കൗണ്ടർ തല്ലിത്തകർത്ത മോഷ്ടാവ് ഇത് പുറത്തെടുത്ത് ഇടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുങ്കത്തും വാരിശേരിയിലും ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കടകളിൽ മോഷണം നടക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഷാൽ കോട്ടയം പറഞ്ഞു. വ്യാപാരികൾക്ക് സുഗമമായി സ്ഥാപനം നടത്താനുള്ള സാഹചര്യങ്ങളില്ല. ഈ സാഹചര്യത്തിൽ പൊലീസ് പെട്രോളിംങ് ശക്തമാക്കണമെന്നും വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.