കോട്ടയം: കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ തട്ടിപ്പിലെ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കോട്ടയം നഗരസഭയിൽ ഇന്ന് നടന്ന വിജിലൻസ് പരിശോധനയിലാണ് നഗരസഭയിലെ ചെക്ക് രജിസ്റ്ററിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലുള്ളത്. 196 കോടി രൂപയുടെ ചെക്ക് ബാങ്കിൽ കൃത്യമായി സമർപ്പിക്കാതെ നഗരസഭ അക്കൗണ്ട്സ് വിഭാഗം ക്രമക്കേട് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതൽ വൈകിട്ട് വരെ നടന്ന പരിശോധനയിലെ പ്രാഥമിക വിലയിരുത്തൽ വിജിലൻസ് സംഘം വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
2023 മുതലാണ് കോട്ടയം നഗരസഭയിൽ ചെക്ക് രജിസ്റ്റർ മെയിന്റയിൻ ചെയ്തതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിനു ശേഷം ഈ രജിസ്റ്റർ കൃത്യമായി മെയിന്റയിൻ ചെയ്തിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കോട്ടയം നഗരസഭയുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിൽ 196 കോടിയുടെ ചെക്ക് അൺക്യാഷ് ചെയ്യാതെ കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 189 കോടി രൂപയുടെ ചെക്ക് നഗരസഭയിൽ ലഭിച്ചതായും ഈ ചെക്ക് ബാങ്കിൽ നൽകി പണമാക്കി മാറ്റിയിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കോട്ടയം നഗരസഭയിൽ 211 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യപ്പെട്ട് കോട്ടയം നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിന് ശേഷമാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നടത്തിയത്. തുടർന്ന് പ്രാഥമിക പരിശോധനയും ഇന്ന് വിജിലൻസ് നടത്തിയത്.