കോട്ടയം: നഗരസഭയിലെ രണ്ടരക്കോടി തട്ടിപ്പുകാരൻ അഖിൽ സി.വർഗീസ് മുഴുവൻ പണവും പുട്ടടിച്ച് തീർത്തെന്ന് വിജിലൻസ്. അമ്മയുടെ അക്കൗണ്ടിൽ ലഭിച്ചിരുന്ന തട്ടിപ്പ് പണം ഓരോ മാസവും കൃത്യമായി തന്റെ പല അക്കൗണ്ടിലേയ്ക്കു മാറ്റിയിരുന്ന പ്രതി, ഈ തുക ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും പൊലീസ് സംഘം കണ്ടെത്തി. നാലു വർഷത്തോളം നീണ്ടു നിന്ന തട്ടിപ്പ് വഴിയാണ് കൊല്ലം സ്വദേശിയായ അഖിൽ സി.വർഗീസ് കോട്ടയം നഗരസഭ ഓഫിസിലെ പെൻഷൻ ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപയ്ക്കടുത്ത് തട്ടിയെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിൽ പണം തട്ടിയെടുത്ത് മുങ്ങിയ അഖിലിനെ വിജിലൻസ് സംഘം ഇന്ന് കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് മൂന്ന് ബൈക്കുകളാണ് അഖിൽ സി.വർഗീസ് വാങ്ങിയത്. ഇതിൽ ലക്ഷങ്ങൾ വിലവരുന്ന ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്കും ഉൾപ്പെടുന്നു. ഒരു കാറും ഇയാൾ വാങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കൊല്ലത്ത് തന്നെ ഏഴു സെന്റ് സ്ഥലവും പ്രതി വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ടയിലെ ബാങ്കിൽ ഇയാൾക്ക് വായ്പയുണ്ടായിരുന്നു. തട്ടിച്ചെടുത്ത പണമാണ് ഈ വായ്പ കുടിശിക അടച്ചു തീർക്കാൻ പ്രതി ഉപയോഗിച്ചിരുന്നതെന്ന് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് ഇയാൾ നാല് ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നത്. ഈ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇയാൾ വൻ തുക ചിലവഴിച്ചിരുന്നു. ഈ കാർഡുകളുടെ ബില്ലടയ്ക്കാനും ഈ തട്ടിപ്പ് തുകയാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
നാലു വർഷമാണ് അഖിൽ സി.വർഗീസ് കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്നത്. ഈ സമയമത്രയും ഇയാൾ എല്ലാ മാസവും പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്കാണ് ഇയാൾ പണം ട്രാൻസഫർ ചെയ്തിരുന്നത്. ഇതിന് ശേഷം ഇയാളെ വൈക്കത്തേയ്ക്ക് സ്ഥലം മാറ്റിയ ശേഷവും ഇയാൾ കോട്ടയത്ത് എത്തി തട്ടിപ്പ് തുടരുന്നു. കോട്ടയം നഗരസഭയിലെ പെൻഷൻ കൈകാര്യം ചെയ്ത പ്രതി വൻ തട്ടിപ്പാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ വർഷം നഗരസഭ സെക്രട്ടറിയാണ് ഈ തട്ടിപ്പ് സംബന്ധിച്ചു നഗരസഭ കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് ചെയ്തത്.