ഇനി നൈറ്റ് ലൈഫ് വേണ്ട : കോഴിക്കോട് കോവൂരിൽ ഫുഡ് സ്ട്രീറ്റ് രാത്രി 11 വരെ മാത്രം : തീരുമാനം സർവകക്ഷി യോഗത്തിൽ

കോഴിക്കോട്: കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലെ ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തിസമയം രാത്രി 11 മണി വരെയാക്കി കുറച്ചു. ഒരു മാസത്തേക്ക് ആണ് നിയന്ത്രണം. സർവകക്ഷിയോഗത്തിലാണ് തീരുമാനം. രാത്രി 10.30ന് വ്യാപാരം അവസാനിപ്പിക്കാനും 11 മണിക്ക് കടകള്‍ അടയ്ക്കാനും തീരുമാനം. റോഡരികിലെ പാർക്കിങ് പൂർണമായും നിരോധിച്ചു. സിസിടിവികള്‍ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും.

Advertisements

കോവൂർ- ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് സർവകക്ഷി യോഗം വിളിച്ചത്. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലായിരുന്നു യോഗം. തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സർവകക്ഷിയോഗം വിളിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെ പ്രവർത്തകർ കടകള്‍ അടിച്ചു തകർത്തിരുന്നു. കച്ചവടക്കാർ തങ്ങളുടെ പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകള്‍ അടിച്ചു തകർത്തത്. രാത്രി ഒമ്ബതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ കട അടിച്ചുതകർക്കുകയായിരുന്നു. കടയിലെ ഭൂരിഭാഗം സാധനങ്ങളും ഇവർ നശിപ്പിച്ചു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം. കടകള്‍ രാത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇതുവരെ പൊലീസ് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസങ്ങളില്‍ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടകളിലെത്തുന്നവർ ലഹരിയുപയോഗിച്ച്‌ സമീപത്തെ വീട്ടുകാരെ ശല്യപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് പൊലീസ് നിരീക്ഷണമില്ലെന്നും നാട്ടുകാർ പറയുന്നു. സിസിടിവികളോ വഴിവിളക്കുകളോ ഇവിടെയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ അത് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് പൊലീസാണെന്ന് കടക്കാർ പറയുന്നത്.

Hot Topics

Related Articles