സിഡ്നി: ഓസ്ട്രേലിയയില്‍ കുടിയേറ്റക്കാർക്കെതിരേ കൂറ്റൻ പ്രക്ഷോഭം. ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന തീവ്രവലതുപക്ഷ സാമൂഹികമാധ്യമഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധം അരങ്ങേറിയത്.പ്രതിഷേധമാർച്ചുകളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
ഓസ്ട്രേലിയയിലേക്കുള്ള ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് ഫോർ ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ആളുകള്‍ സംഘടിച്ചത്. രാജ്യത്തിന്റെ കുടിയേറ്റ നയങ്ങള്‍ ഓസ്ട്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യക്കാർക്കെതിരേ അടക്കമുള്ള വിദ്വേഷം നിറഞ്ഞ നോട്ടീസുകളും ലഘുലേഖകളും പ്രതിഷേധക്കാർ പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാർക്കെതിരേ, പ്രത്യേകിച്ച് ഇന്ത്യക്കാരെയും ലക്ഷ്യമിട്ടുള്ള വാക്കുകളും പരാമർശങ്ങളുമായിരുന്നു ഈ നോട്ടീസുകളിലുണ്ടായിരുന്നത്. നൂറുവർഷത്തിനിടെ വന്ന ഗ്രീക്കുകാരേക്കാളും ഇറ്റലിക്കാരേക്കാളും അധികം ഇന്ത്യക്കാർ അഞ്ചുവർഷം കൊണ്ട് ഓസ്ട്രേലിയയിലെത്തി എന്നായിരുന്നു ഒരു നോട്ടീസില്‍ എഴുതിയിരുന്നത്. ഓസ്ട്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള കണക്കുകളും ഇവർ നിരത്തിയിരുന്നു.
2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നും അത് 8.5 ലക്ഷത്തിലെത്തിയെന്നുമാണ് പ്രതിഷേധക്കാരുടെ അവകാശവാദം. ഇതിനുപുറമേ നമ്മുടെ രാജ്യത്തെ തിരികെകൊണ്ടുപോകൂ, നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കൂ തുടങ്ങിയ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടീസുകളും ലഘുലേഖകളും സംഘാടകർ പുറത്തിറക്കിയിരുന്നു. ഓസ്ട്രേലിയയിലെ ഭൂരിപക്ഷവിഭാഗം ജനങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു.
അതേസമയം, ‘മാർച്ച് ഫോർ ഓസ്ട്രേലിയ’യുടെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭം വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. പ്രതിഷേധക്കാർക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സർക്കാർ വൃത്തങ്ങള്‍ ആരോപിച്ചു. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം റാലികളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഓസ്ട്രേലിയൻ മന്ത്രി മുറായ് വാട്ട് പറഞ്ഞു. നിയോ നാസി ഗ്രൂപ്പുകളാണ് ഇത്തരം സംഘടനയ്ക്കും റാലിയ്ക്കും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് നിയോ-നാസി ബന്ധമുണ്ടെന്ന ആരോപണം ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ സംഘാടകർ നിഷേധിച്ചിട്ടുണ്ട്.