കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന യുവതി ലഹരിമരുന്നുമായി പിടിയിലായത്.മുല്ലക്കോട് സ്വദേശിനിയായ നിഖിലയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നാല് ഗ്രാം മെത്താഫിറ്റമിനാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. മുമ്ബും ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്താണ് നിഖില ആദ്യം വാർത്തകളില്‍ ഇടംപിടിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു ഈ യുവതി. പഠനശേഷം പയ്യന്നൂരില്‍ ഒരു സ്ഥാപനത്തില്‍ ഇവർ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്നെന്നും വിവരമുണ്ട്. ഇതിനിടെയാണ് ബുള്ളറ്റില്‍ വിവിധ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ആരംഭിച്ചത്. കേരളത്തിന് പുറത്തേക്കും ബുള്ളറ്റില്‍ ദീർഘദൂര യാത്രകള്‍ നടത്തിയതിനെ തുടർന്നാണ് ഇവർ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. പിന്നാലെ യുവതി മയക്കുമരുന്ന് സംഘങ്ങളുമായും ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവർ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയുടെ മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പയ്യന്നൂർ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് വീട്ടില്‍ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവർ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്.
അന്ന് ഇതര സംസ്ഥാനങ്ങളില്‍ അടക്കം അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരിയാണ് നിഖില. ചെറു പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍ക്കുന്നതായിരുന്നു നിഖിലയുടെ രീതി. അതേമാതൃകയില്‍ ചെറിയ അളവില്‍ മെത്താഫിറ്റമിൻ വില്‍ക്കുകയാണ് യുവതി ചെയ്തുവന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. നിഖിലയുടെ സംഘാംഗങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ട്.