ദില്ലി: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50കോടി രൂപയുടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു.

അതേസമയം, ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.
