മദ്രസകൾ പൂട്ടണമെന്ന വിവാദത്തിൽ ഇടപെട്ട് സുപ്രീം കോടതി; ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന് സ്‌റ്റേ ; തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശം

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisements

ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടന ആണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഭരണഘടന നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടപടി എന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ മദ്രസകളിൽ പഠിക്കുന്ന കുട്ടികളോട് സർക്കാർ സ്‌കൂളുകളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് നിർദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചു.

മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.

Hot Topics

Related Articles