മോസ്‌ക്കോ : മലങ്കര – റഷ്യൻ ഓർത്തഡോക്‌സ് സഭകളുടെ പരസ്പര സഹകരണത്തെ അഭിനന്ദിച്ച് പരിശുദ്ധ കിറിൽ പാത്രിയർക്കീസ്. ഇരുസഭകളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഓർത്തഡോക്‌സ് കൂട്ടായ്മയ്ക്ക് കരുത്ത് പകരുന്നതാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പറഞ്ഞു. ചരിത്രത്തിലുടനീളം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പിന്തുടരുന്ന വിശ്വാസവും, ക്രൈസ്തവസാക്ഷ്യവും പ്രശംസനീയമാണ്. ഇരുസഭകളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ വളർച്ചയും, തുടർച്ചയുമുണ്ടാകാൻ പ്രാർത്ഥിക്കുന്നതായും പരിശുദ്ധ പാത്രിയർക്കീസ് കൂട്ടിച്ചേർത്തു.
മോസ്‌ക്കോയിലെ വിശുദ്ധ സെർജിയസിന്റെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച്ച. പരിശുദ്ധ കിറിൽ പാത്രിയർക്കീസിന്റെ ക്ഷണപ്രകാരം മലങ്കരസഭയുടെ പ്രതിനിധി സംഘം വിശുദ്ധ കുർബാനയിലും സംബന്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുസഭകളും തമ്മിലുള്ള ബൈലാറ്ററൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്‌മെന്റ് തലവൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്‌മെന്റ് വൈസ് പ്രസിഡന്റ് അഭിവന്ദ്യ ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ്, ഫാ. എബി ജോർജ്, പരുമല സെമിനാരി മാനേജർ ഫാ എൽദോസ് ഏലിയാസ്, വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിവേക് വർഗീസ്, ഫാ. ആന്റണി മാർവിൻ ഡി സിൽവ ,ഫാ. ആരോൺ ജോൺ, റിബിൻ രാജു, ഡോൺ ജോർജ് വർഗീസ്, ജോബിൻ ബേബി എന്നിവർ പരിശുദ്ധ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.