ഞങ്ങള്‍ക്ക് പെണ്ണിനെ മാത്രം മതി, സ്വത്തും പണവും വേണ്ട..! വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; മണര്‍കാട് അര്‍ച്ചനയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് സംശയം

മണര്‍കാട്: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്ത്രീധനപീഡനം കാരണമെന്ന് സംശയം. ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിമാരുമാണ് രംഗത്തെത്തിയത്. മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24) ആണ് മരിച്ചത്.

Advertisements

മൂന്ന് വര്‍ഷം മുമ്പായിരുന്നു കിടങ്ങൂര്‍ സ്വദേശിയായ അര്‍ച്ചനയും ബിനുവും തമ്മിലുള്ള വിവാഹം. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്വര്‍ണ്ണവും പണവും നല്‍കിയാണ് മകളുടെ വിവാഹം നടത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം കച്ചവടം വിപുലീകരിക്കാന്‍ 25 ലക്ഷം രൂപ ബിനു ആവശ്യപ്പെട്ടു. ഇതിനായി വീടും സ്ഥലവും വില്‍ക്കാനൊരുങ്ങിയെങ്കിലും കോവിഡ് തടസമായി. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാവിലെ 11.30 ഓടെ അര്‍ച്ചനയെ ബാത്ത്‌റൂമിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ബാത്ത്‌റൂമിനുള്ളില്‍ വീണതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതെന്നും ഇവര്‍ പറയുന്നു. മണര്‍കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.മകള്‍: ഒന്നരവയസുള്ള ഹൃദിക. കിടങ്ങൂര്‍ നെടുമങ്ങാട് രാജു, ലത ദമ്പതികളുടെ മകളാണ് അര്‍ച്ചന. സഹോദരങ്ങള്‍: അഞ്ജു, അക്ഷയ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കിടങ്ങൂര്‍ വീട്ടുവളപ്പില്‍.

Hot Topics

Related Articles