മണർകാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ, മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിത്തുകളെ പ്രതിയുള്ള വി.ദൈവമാതാവിന്റെ പെരുന്നാള്‍ (ആദ്യഫല പെരുന്നാള്‍) നടന്നു. രാവിലെ 7.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 8.00 മണിക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടത്തപ്പെട്ടു. പാച്ചോര്‍ നേര്‍ച്ച കുഴിപ്പുരയിടം വടക്കുംഭാഗം വി.മര്‍ത്തമറിയം പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കി വിതരണം ചെയ്തു. മണര്‍കാട് ഇടവകയില്‍ വിവിധ കരകളില്‍ ഉള്ള 43 യൂണിറ്റുകളിലെ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങളുടെയും സണ്ഡേസ്കൂള് അദ്ധ്യാപകരുടെയും, മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും സഹകരണത്തോടെ ഭവനങ്ങളില്‍ നിന്നും ഫലങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, റബ്ബര്‍ഷീറ്റ്, സുഗന്ധവ്യജ്ഞനങ്ങള്‍, താറാവ്, കോഴി എന്നിങ്ങനെ വിവിധയിനം സാധനങ്ങള്‍ ആദ്യഫലമായി പള്ളിയുടെ വിവിധ കരകളില്‍ നിന്നും എത്തിച്ചു. ഇങ്ങനെ ലഭിച്ച ആദ്യഫലങ്ങള്‍ ചിട്ടയോടുകൂടി അതാതു കരകളുടെ വിവിധ യൂണിറ്റുകള്‍ക്ക് ക്രമീകരിച്ച സ്ഥലത്ത് ക്രമപ്പെടുത്തി വയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് ആദ്യഫലങ്ങള്‍ പരസ്യമായി ലേലം ആരംഭിച്ചു. ശക്തമായ ചൂടിനെപ്പോലും വക വയ്ക്കാതെ ആളുകള്‍ ഉത്സാഹപൂര്‍വ്വം ലേലത്തില്‍ പങ്കെടുത്തു. രാത്രിയേറെ വൈകിയാണ് ലേല നടപടികള്‍ അവസാനിച്ചത്. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ഇ.റ്റി കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്കോപ്പ, ട്രസ്റ്റിമാരായ പി. എ. ഏബ്രഹാം പഴയിടത്തുവയലില്‍, വറുഗീസ് ഐപ്പ് മുതലുപടിയില്‍, ജിതിന് കുര്യന് ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി ജേക്കബ് വി.ജെ. വാഴത്തറ എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.