മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് ; പദ്ധതി നിർവഹണത്തിന്റെ ഓട്ടപ്പാച്ചിലിൽ ടാർ ചെയ്യാത്ത റോഡ് ടാർ ചെയ്‌തെന്നു പ്രഖ്യാപനം; പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

മരങ്ങാട്ടുപള്ളി: വർഷാവസാനത്തെ പദ്ധതി പൂർത്തീകരണ കൂട്ടപ്പോരിച്ചിലിന്റെ മറവിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. തകർന്ന് തരിപ്പണമായി കിടക്കുന്ന മരങ്ങാട്ടുപിള്ളി- ആരംപുളി റോഡ് റീടാർ ചെയ്തതായി കാണിച്ച് കരാറുകാരന് ബില്ല് മാറി നൽകിയെന്നാണ് ആരോപണം. 100% പദ്ധതി പൂർത്തീകരിക്കാൻ വേണ്ടി ഭരണസമിതിയും കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയത്. മരങ്ങാട്ടുപിള്ളി പള്ളിക്ക് സമീപത്തുനിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. വർഷങ്ങളായി തകർന്ന് കിടക്കുകയാണ് ഈ റോഡ്. കാൽനടയാത്രപോലും അസാധ്യമായതോടെ യുവജനങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു.

Advertisements

പഞ്ചായത്തിന്റെ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ 2 ലക്ഷം അടങ്കൽ തുകയോടെ ഈ റോഡിന്റെ റീ ടാറിങ് ഉൾപ്പെടുത്തി. 110% പദ്ധതികൾ പൂർത്തിയാക്കി എന്നാണ് പഞ്ചായത്തിന്റെ അവകാശവാദം. അതായത് ഈ റോഡിന്റെ പണിയും പൂർത്തിയാക്കി എന്നാണ് രേഖകളിൽ ഉൾക്കൊള്ളിച്ചത്. പഞ്ചായത്ത് ഓഫീസിൽ നിന്ന് നൂറു മീറ്റർ അകലെയുള്ള ഈ റോഡിന്റെ കാര്യത്തിൽ അബദ്ധം പറ്റിയതല്ല എന്നുറപ്പാണ്. പ്രസിഡന്റിന്റെ വാർഡിലുള്ള റോഡ് ആയതിനാൽ ഭരണസമിതി കൂടി അറിഞ്ഞാണ് ഈ ക്രമക്കേട് എന്ന് വ്യക്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതി ഉയർന്നതോടെ റോഡ് നന്നാക്കുന്നത് ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നാണ് എന്നാണ് വിശദീകരണം. ധനകാര്യ കമ്മീഷൻ ഫണ്ടും എസ്.സി എസ്.ടി ഫണ്ടുകളും ചേർന്നതാണ് പദ്ധതി വിഹിതം. പദ്ധതിയിൽ പെട്ട റോഡ് പൂർത്തിയാകാതെ എങ്ങനെയാണ് 100% ചെലവഴിക്കുന്നത് എന്നും നാട്ടുകാർ ചോദിക്കുന്നു. ഈ വിഷയത്തിൽ ആകെ ദുരൂഹതയാണ് ബാക്കി. ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കാനുള്ള ആസൂത്രിത അഴിമതിയാണ് നടന്നിട്ടുള്ളത്. 100% പദ്ധതി പൂർത്തീകരണം തന്നെ പലപ്പോഴും പ്രഹസനമാണ് എന്ന് ആക്ഷേപമുള്ളപ്പോഴാണ് അഴിമതിയും ക്രമക്കേടും കൂടി പുറത്തുവരുന്നത്.

തട്ടിപ്പിനെ കുറിച്ച് പരാതിയും അന്വേഷണങ്ങളും ഉണ്ടായാൽ ജനങ്ങൾക്ക് തന്നെ വീണ്ടും ദുരിതമാകും. നടപടിക്രമങ്ങൾ പൂർത്തിയാകാതെ ടാറിങ് നടക്കില്ല. അതുവരെ ജനങ്ങളുടെ നടുവൊടിയും എന്നതിനാൽ അധികൃതർക്ക് പരാതി കൊടുക്കണോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ആകെ കെണിയിൽ പെട്ട അവസ്ഥയിലാണ് ജനങ്ങൾ.
ടാർ ചെയ്യാത്ത റോഡിന്റെ ബില്ല് മാറിയെടുത്ത ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

Hot Topics

Related Articles