മറിയപ്പളളി മുട്ടത്തെ പാറക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞ സംഭവം: ലോറി പുറത്തെടുക്കാൻ ശ്രമം തുടരുന്നു : വടം പൊട്ടിയതിനെ തുടർന്ന് ആദ്യ ശ്രമം പരാജയപ്പെട്ടു; വീഡിയോ കാണാം

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ടിപ്പർ ലോറി പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. 18 മണിക്കൂറിലേറെയായി ലോറി പാറമടകുളത്തിലാണ്. ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർ തിരുവനന്തപുരം കരുമാനൂർ പാറശാല എസ്.എസ് ഭവനിൽ ബി.അജികുമാറിനെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ലോറി ഉയർത്താൻ ക്രെയിൻ ഉപയോഗിച്ച് ആദ്യം ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനെ തുടർന്ന് ശ്രമം പരാജയപ്പെട്ടിരുന്നു. ഇപ്പോൾ , രണ്ട് ഇരുമ്പ് വടം കെട്ടി രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറി ഉയർത്താൻ ശ്രമിക്കുന്നത്.

Advertisements

മന്ത്രി വി.എൻ വാസവൻ , തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ , ഡിവൈഎസ്പി ആർ ശ്രീകുമാർ , ചിങ്ങവനം സറ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജു, അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറ് അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ ഇരുപത് അടിയിലേറെ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘമാണ് രാത്രി മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ലോറി കണ്ടെത്തിയെങ്കിലും, ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയ ശേഷം ഡ്രൈവർക്കായി തിരച്ചിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും, ക്രെയിൻ ചരിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയിൽ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയിൽ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു.

വിവരം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും, ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. തുടർന്ന്, തിരച്ചിൽ ആരംഭിക്കുയായിരുന്നു. നൂറ് അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ പൂർണമായും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതിലേയ്ക്കു വീണ ലോറി പൂർണമായും മുങ്ങിപ്പോകുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെയാണ് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലോറി എത്ര ആഴത്തിലാണ് കിടക്കുന്നതെന്നു കണ്ടെത്താൻ സാധിച്ചത്.

സ്‌കൂബാ മുങ്ങൽ വിദഗ്ധരുടെ സംഘമാണ് സ്ഥലത്ത് എത്തി വെള്ളത്തിൽ മുങ്ങി ലോറി കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന്, ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്രെയിൻ സ്ഥലത്ത് വിളിച്ചു വരുത്തുകയും ചെയ്തു. ഈ ക്രെയിൻ ഉപയോഗിച്ച് ആദ്യം ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ക്രെയിൻ ചരിഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വെള്ളത്തിൽ അൽപ നേരം കൂടി തിരച്ചിൽ നടത്തിയ ശേഷം പുലർച്ചെ രണ്ടു മണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

Hot Topics

Related Articles