തിരുവനന്തപുരം: മൊബൈൽ ഫോൺ വിൽപ്പനയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയുടെ വൈരാഗ്യം തീർക്കാൻ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കേസിലെ പ്രതികളായ കാരോട് ഒൻപതാം വാർഡിൽ മാറാടി ജനത ലൈബ്രറിയ്ക്കു സമീപം താമസിക്കുന്ന ആദർശ് നിവാസിൽ അദർശ് (അപ്പു – 19), കാരോട് എണ്ണവിള കനാൽ ട്രെഡേഴ്‌സിനു സമീപം അഭിജിത് കോട്ടെജിൽ അമിത് കുമാർ (24) എന്നിവരെയാണ് മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ വിമലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടത്തെ കിസ്മത്ത് ഹോട്ടലിൽ കയറിയ പ്രതികൾ മുൻവൈരാഗ്യത്തെ തുടർന്ന് ഷിബിൻ എന്ന യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷിബിന്റെ സുഹൃത്തിന്റെ മൊബൈൽ ഫോൺ വിൽപ്പനയുമായി ബന്ധപ്പെട്ട് നേരത്തെ തർക്കവും, ഓവർബ്രിഡ്ജ് ഭാഗത്ത് വച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടിയും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗുണ്ടാ സംഘങ്ങൾ സ്ഥലത്ത് എത്തി ആക്രമണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം പ്രതികൾ ഇന്നോവ കാറിൽ രക്ഷപെടുകയായിരുന്നു. മ്യൂസിയം എസ്.എച്ച്.ഒ വിമലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പാറശാല ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഡിസിപി ബി.വി ഭരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവർട്ട് കീലർ, എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ വിമൽ, എസ്.ഐമാരായ വിപിൻ, ഷെഫിൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശരത് ചന്ദ്രൻ, ഡിക്‌സൺ, രഞ്ജിത്, രാജേഷ്, അരുൺദേവ്, സാജൻ, വിജിൻ, ഷിനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.