മുംബൈ : രാജ്യത്തെ റീട്ടെയില്‍ ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുടെ ഫോണ്‍ നമ്ബർ വാക്കാല്‍ ചോദിച്ചറിയുന്നതിന് നിയന്ത്രണം വരുന്നു.കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഡിജിറ്റല്‍ വ്യക്തിവിവരസംരക്ഷണ നിയമത്തിലാണ് ഇതിനുള്ള നിർദേശം. റീട്ടെയില്‍ കമ്ബനികള്‍ ഉപഭോക്താക്കളില്‍നിന്നു ശേഖരിക്കുന്ന ഫോണ്‍ നമ്ബറുകള്‍ വലിയ തുകയ്ക്ക് വില്‍ക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ വരുന്നത്.
നിലവില്‍ റീട്ടെയില്‍ ഷോപ്പുകളില്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്ബർ ബില്‍ കൗണ്ടറുകളില്‍ ചോദിച്ചുവാങ്ങുന്നുണ്ട്. ലോയല്‍റ്റി സ്കീമുകളുടെ പേരിലും ബില്‍ ഫോണിലേക്ക് അയക്കുന്നതിന്റെ പേരിലുമാണ് ഇത്തരത്തില്‍ ഫോണ്‍ നമ്ബർ വാങ്ങുന്നത്. ബില്‍ ലഭിക്കുന്നതിന് ഇതൊരു ആവശ്യമായി ഉപഭോക്താക്കളും കാണുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോണ്‍ നമ്ബർ ബാങ്ക് അക്കൗണ്ടുകളുമായും ആധാർ നമ്ബറുമായും എല്ലാം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഫോണ്‍ നമ്ബർ സുപ്രധാന വ്യക്തിവിവരങ്ങളുടെ ഭാഗമാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പുതിയ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമത്തില്‍ ഫോണ്‍ നമ്ബർ ഷോപ്പുകളില്‍ വാക്കാല്‍ ചോദിച്ചു വാങ്ങുന്നത് നിയമവിരുദ്ധമായേക്കും. ഇതിനുപകരം കീപാഡ് വഴി ഫോണ്‍ നമ്ബർ അടിച്ചുനല്‍കുന്നതില്‍ തടസ്സമുണ്ടായേക്കില്ല.
അതേസമയം, എന്തിനാണ് ഇത്തരം വിവരങ്ങള്‍ വാങ്ങുന്നത്, എത്രകാലം ഇതു സൂക്ഷിക്കും, എപ്പോള്‍ സിസ്റ്റത്തില്‍നിന്ന് ഒഴിവാക്കും എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉപഭോക്താക്കളെ സ്ഥാപനം അറിയിക്കണം. ഈ വിവരങ്ങള്‍ കൃത്യമായി അറിയിച്ച് ഉപഭോക്താക്കളുടെ അനുമതിയോടെമാത്രമേ ഫോണ്‍നമ്ബർ ശേഖരിക്കാവൂ എന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയും വിവര സുരക്ഷയും മുൻനിർത്തിയാണ് പുതിയ നിയന്ത്രണം വരുന്നത്. ഫോണ്‍ നമ്ബർ നല്‍കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കാൻ പാടില്ല.