മന്ത്രിപദത്തിന് വിലങ്ങു തടിയായത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി; മൂന്നാം മോദി മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം

മുംബൈ: മൂന്നാം മോദി മന്ത്രിസഭയില്‍ നിന്നും മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം.ലോക്സഭ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിപദത്തിന് വിലങ്ങു തടിയായത്. എന്നാല്‍ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി.

Advertisements

സീറ്റു വിഭജനത്തില്‍ തുടങ്ങിയ അവഗണന, തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം , പ്രതീക്ഷിച്ച കാബിനറ്റ് മന്ത്രി പദം ലഭിക്കാത്തതുമാണ് എൻസിപി അജിത് പവാര്‍ പക്ഷത്തെ പിളര്‍പ്പിലേക്ക് നയിക്കുന്നത്. പ്രഫുല്‍ പട്ടേലിന് സഹമന്ത്രി സ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തത്. വിലപേശല്‍ ശക്തി നഷ്ടപെട്ട എൻസിപി എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. നാല് സീറ്റില്‍ മാത്രം മത്സരിച്ച പാർട്ടിക്ക് ഒറ്റ സീറ്റാണ് ലഭിച്ചത്. പശ്ചിമ മഹാരാഷ്ട്ര അടക്കം പരമ്ബരാഗത എൻസിപി ശക്തി കേന്ദ്രങ്ങളില്‍ ജനം ശരദ് പവാറിനൊപ്പം നിന്നു. ഈ മാറ്റം തിരിച്ചറിഞ്ഞാണ് ബിജെപി നീക്കം.40 എംഎല്‍എമാരുളള എൻസിപി കടലാസില്‍ ഇപ്പോഴും കരുത്തരാണ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുടെ പിന്തുണയും അജിത് പവാറിനുണ്ട്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് പദവി അജിത് പവാറിനും അഭിമാന പ്രശ്നമായി മാറി. മഹാരാഷ്ട്രയിലെ കനത്ത തോല്‍വിക്ക് പിന്നാലെ ശരദ് പവാ‍ർ പക്ഷവുമായും ബിജെപിയുമായും എൻസിപി ഔദ്യോഗിക ചേരിയിലെ എംഎല്‍എമാർ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. അജിത് പവാർ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് അഞ്ച് പേർ വിട്ടു നിന്നതും ഇക്കാരണത്താലെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാൻ അജിത് പവാര്‍ എന്ത് വഴി തേടിയാലും മഹാരാഷ്ട്രയെ മറ്റൊരു രാഷ്ട്രീയ നാടകത്തിന് വേദിയാക്കുമെന്നാണ് വ്യക്തമാകുന്നത്.

Hot Topics

Related Articles