കൊച്ചി: കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. കള്ളപ്പണമാണോ എന്നതിൽ പരിശോധന തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളിയെയും ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.
ഓട്ടോ ഡ്രൈവറായ രാജഗോപാൽ, ബിഹാർ സ്വദേശി സബീഷ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. എറണാകുളം ബ്രോഡ്‍വേയിലുള്ള ഒരു സ്ഥാപന ഉടമ ഏൽപിച്ച പണമാണിതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. വില്ലിങ്ടൺ ഭാഗത്ത് കാത്തുനിൽക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇവർ പണവുമായി എത്തിയതെന്നാണ് മനസിലാക്കുന്നത്. പരിശോധന തുടരുകയാണെന്ന് ഹാർബർ പൊലീസ് അറിയിച്ചിരിക്കുന്നത്.