വിവാഹജീവിതത്തില്‍ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. സ്നേഹമാണ് വലുത് എന്നൊക്കെ പറഞ്ഞാലും പണം മിക്കവാറും ഈ കലഹങ്ങളിലൊക്കെ ഒരു പ്രധാന പങ്ക് വഹിക്കാറുണ്ട്.അതുപോലെ ഒരു സംഭവത്തിനാണ് ആഗ്രയിലെ കുടുംബ കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരാള്‍ തന്റെ അമ്മായിഅമ്മയ്ക്കെതിരെ വിചിത്രമായ ഒരു പരാതിയുമായി രംഗത്തെത്തി. ഭാര്യ അവരുടെ സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്നും തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരണമെങ്കില്‍ ഭർത്താവ് തങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് അമ്മായിഅമ്മ ആവശ്യപ്പെട്ടത്രെ. ആഗ്ര കുടുംബകോടതിയില്‍ യുവാവ് നല്കിയ പരാതി പിന്നീട് ഫാമിലി കൗണ്‍സിലിംഗ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. 2022 -ലാണ് ആഗ്രയിലെ ഇറാദത്ത് നഗർ സ്വദേശിയായ യുവാവും ഫിറോസാബാദ് ജില്ലയിലെ രാംഗഢില്‍ നിന്നുള്ള യുവതിയും വിവാഹിതരാവുന്നത്.
എന്നാല്‍, വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവും ഭാര്യയും തമ്മില്കലഹം പതിവായി. ആറുമാസത്തിനുള്ളില്‍ തന്നെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, ഭർത്താവ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ യുവതിയുടെ വീട്ടില്‍ ചെല്ലുകയും പ്രശ്നങ്ങളെല്ലാം പരിഹരിക്കാം വീട്ടിലേക്ക് വരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മകളെ വിടണമെങ്കില്‍ 50,000 രൂപ വേണം എന്നാണ് അന്ന് അമ്മായിഅമ്മ ആവശ്യപ്പെട്ടത്. യുവാവ് ഒരു സുഹൃത്തില്‍ നിന്നും ആ തുക കടം വാങ്ങുകയും അമ്മായിഅമ്മയ്ക്ക് നല്കി ഭാര്യയെ തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍, കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ പിന്നെയും പ്രശ്നങ്ങളായി. ഭാര്യ വീണ്ടും തിരികെ സ്വന്തം വീട്ടിലേക്ക് പോയി. ഇത്തവണ വിളിക്കാൻ ചെന്ന യുവാവിനോട് അമ്മായിഅമ്മ 5 ലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകള്‍ പിണങ്ങിപ്പോന്ന് സ്വന്തം വീട്ടില്‍ നിന്നപ്പോള്‍ ചെലവ് വന്ന തുകയാണ് അതെന്നാണ് അമ്മായിഅമ്മ പറഞ്ഞത്. അങ്ങനെയാണ് യുവാവ് കുടുംബകോടതിയില്‍ എത്തിയത്. യുവതിയും അമ്മയുടെ ഭാഗം നില്‍ക്കുകയും ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകില്ല എന്ന് പറയുകയുമായിരുന്നു. എന്നാല്‍, യുവതിക്ക് അയല്‍ക്കാരനുമായി സൗഹൃദമുണ്ടെന്നും അതാണ് പതിവായി വഴക്കുണ്ടാകാനുള്ള കാരണമെന്നും യുവാവ് ആരോപിക്കുന്നു.