നീപെഡോ: മ്യാൻമർ ഭൂകമ്ബത്തില്‍ കാണാതായവർക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി.3,900 പേർ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 11 നിലയുള്ള നാല് കെട്ടിടങ്ങള്‍ തകർന്നുവീണ സ്കൈ വില്ല മേഖലയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ വഴി മ്യാൻമറില്‍ 665 ടണ്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യൻ സൈനിക – മെഡിക്കല്‍ സംഘങ്ങളും മ്യാൻമറില്‍ നിലയുറപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും മ്യാൻമറിലുണ്ട്. തായ്‌ലാൻ്റ് തലസ്ഥാനമായ ബാങ്കോക്കില്‍ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 18 ആയി. 78 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുവെന്നും റിപ്പോർട്ട്. ഭൂകമ്ബബാധിത പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചു. അവശ്യ സാധനങ്ങളുമായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.