ബെംഗളുരു: നാഗ്‌പൂർ കലാപത്തിൽ നിന്ന് അകലം പാലിച്ച് ആർഎസ്എസ്. മുഗൾ സാമ്രാജ്യ കാലത്തെ രാജാവ് ഔറംഗസേബിൻ്റെ പേരിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് ആർഎസ്എസ് പ്രചാരക് പ്രമുഖ് സുനിൽ അംബേകർ പ്രതികരിച്ചത്. ഔറംഗസേബ് ഇന്നത്തെ കാലത്ത് പ്രസക്തനല്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു. ബെംഗളുരുവിൽ ആർഎസ്എസ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
വിഎച്ച്പി – ബജ്‍രംഗദൾ നിലപാടുകൾക്ക് വിരുദ്ധമാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് ആർഎസ്എസ് കലാപം അഴിച്ചുവിടുന്ന ഹിന്ദുസംഘടനകളോട് പറയണമെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. നാഗ്‍പൂർ കലാപത്തിൽ ഇതുവരെ 83 പേർ അറസ്റ്റിലായതായി പൊലീസ് പ്രതികരിച്ചു. അറസ്റ്റിലായവരിൽ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടിയെന്ന പ്രാദേശിക പാർട്ടി നേതാവ് ഫഹീം ഖാനും ഉൾപ്പെട്ടിട്ടുണ്ട്. ഫഹീം ഖാനാണ് കലാപത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്നു.