ആളുകള്‍ തങ്ങളെ സേവിക്കാൻ എൻ.ഡി.എയ്ക്ക് അവസരവും സ്നേഹവും തരുകയാണ് : കേരളത്തില്‍ ആദ്യമായി ബി.ജെ.പി. അക്കൗണ്ട് തുറന്നു : എം പി ഇവിടെ ഇരിപ്പുണ്ട് : ലോക്സഭയിൽ ആഞ്ഞടിച്ച് മോദി 

ന്യൂഡല്‍ഹി: ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയില്‍ മറുപടി പറയവെ കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ പരാമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.കൂടുതല്‍ പ്രദേശത്തുനിന്നും പുതിയ സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ തങ്ങളെ സേവിക്കാൻ എൻ.ഡി.എയ്ക്ക് അവസരവും സ്നേഹവും തരുകയാണെന്ന് മോദി പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആദ്യമായി ബി.ജെ.പി. ഒരു സീറ്റില്‍ ജയിച്ചുവെന്ന് മോദി പറഞ്ഞു. ‘കേരളത്തില്‍ ഇത്തവണ ബി.ജെ.പി. അക്കൗണ്ട് തുറന്നു. ഞങ്ങളുടെ എം.പി. അഭിമാനപൂർവം ഇവിടെ ഇരിക്കുകയാണ്. തമിഴ്നാട്ടിലെ നിരവധി സീറ്റുകളിലും ബി.ജെ.പി. ശക്തമായ സ്വാധീനം ഉറപ്പിച്ചു. ഉത്തർപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി. വോട്ടുശതമാനം ഉയർത്തി’, അദ്ദേഹം അവകാശപ്പെട്ടു.

Advertisements

സ്ഥിരതയ്ക്കും തുടർച്ചയ്ക്കുംവേണ്ടിയായിരുന്നു ജനവിധി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ബി.ജെ.പി. സമാനതകളില്ലാത്ത വിജയം നേടി. മഹാപ്രഭു ജഗന്നാഥന്റെ ഭൂമിയായ ഒഡിഷ തങ്ങളെ അനുഗ്രഹിച്ചു. ആന്ധ്രാപ്രദേശ് എൻ.ഡി.എ. തൂത്തുവാരി. അരുണാചലിലും സിക്കിമിലും എൻ.ഡി.എ. തിരിച്ചെത്തി. ആറുമാസം മുമ്ബ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസഗ്ഢിലും വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ പരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ബി.ജെ.പിയെ പരിഹസിച്ചിരുന്നു. അതേസമയം, നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം തുടർന്നു. മണിപ്പുർ, മണിപ്പുർ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മണിപ്പുരിന് നീതിവേണം, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങീ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി. പ്രതിപക്ഷത്തോട് നടുത്തളത്തില്‍ ഇറങ്ങാൻ നിർദേശിച്ചുവെന്ന് ആരോപിച്ച്‌ സ്പീക്കർ രാഹുല്‍ഗാന്ധിയെ ശാസിച്ചു.

Hot Topics

Related Articles