ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയില്‍ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു ;വിഷം ഉള്ളില്‍ ചെന്നതിനെ തുടർന്നെന്ന് എഫ്‌ഐആർ 

നെയ്യാറ്റിൻകര: ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയില്‍ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അനില്‍ രാജ്- പ്രിജി ദമ്പതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോള്‍ കളിക്കിടെ അലന്റെ കാലില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചിരുന്നു. വേദനയുണ്ടായിരുന്നുവെങ്കിലും ചികിത്സ തേടാതെ അടുത്ത ദിവസം തമിഴ്നാട്ടിലേക്കു യാത്ര പോയി. മടങ്ങിയെത്തുമ്പോള്‍ ഛർദിയും വയറിളക്കവും പിടിപെട്ടു. അവശനായ അലനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാകൂവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതിനെ തുടർന്നു മരിച്ചുവെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ധനുവച്ചപുരം എൻകെഎം ജിഎച്ച്‌എസില്‍ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്ന അലൻ ഹയർ സെക്കൻഡറി പ്രവേശനം നേടാനിരിക്കെയാണ് മരണം.

Advertisements

Hot Topics

Related Articles