യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്റെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.