ദക്ഷിണ കൊറിയയ്‌ക്കെതിരെ ആക്രമണ പ്രഖ്യാപനവുമായി കിം : പ്രത്യാക്രമണം രൂക്ഷമാകും എന്ന് കൊറിയൻ മറുപടി

പ്യോങ് : ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകള്‍ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളില്‍ ദക്ഷിണ കൊറിയ ഡ്രോണുകള്‍ പറത്തിയെന്നും, അതിർത്തി മേഖലകളില്‍ ലഘുലേഖകള്‍ പതിച്ചുവെന്നും ആരോപിച്ചാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ ഡ്രോണുകള്‍ അതിർത്തി ലംഘിച്ച്‌ രാജ്യത്തേക്കെത്തിയാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന ദക്ഷിണ കൊറിയയുടെ മുഴുവൻ സൈനിക യൂണിറ്റുകളേയും ആക്രമിക്കാൻ പൂർണതോതില്‍ സജ്ജമായിരിക്കണണെന്ന് ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ദക്ഷിണ കൊറിയക്ക് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ കൊറിയയുടെ ഡ്രോണുകള്‍ തങ്ങളുടെ പ്രദേശത്ത് ഇനി കണ്ടെത്തുകയാണെങ്കില്‍ അത് വലിയൊരു ദുരന്തത്തില്‍ കലാശിക്കുമെന്നാണ് കിം യോ ജോങ് പറഞ്ഞത്.അതേസമയം തങ്ങളുടെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്താനാണ് ശ്രമമെങ്കില്‍ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും തിരിച്ച്‌ പ്രതികരിച്ചു. ” നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഉത്തരകൊറിയ ഭീഷണിയായി മാറിയാല്‍ അത് ആ രാജ്യത്തെ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ്. കിം യോ ജോങ്ങിന്റെ പരാമർശങ്ങള്‍ ഉത്തരകൊറിയയുടെ കപടമുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം അവർ ദക്ഷിണ കൊറിയക്കെതിരെ തുടർച്ചയായ പ്രകോപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചവറുകള്‍ നിറച്ച ബലൂണുകള്‍ ഇവിടേക്ക് പറത്തിവിടുന്നത് പോലെയുള്ള തരംതാണ രീതികളാണ് അവർ ചെയ്യുന്നതെന്നും” പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ ദക്ഷിണ കൊറിയയുടെ ഈ പ്രസ്താവനയ്‌ക്കെതിരെയും കിം യോ ജോങ് മറുപടിയുമായി രംഗത്തെത്തി. ആത്മഹത്യാപരമായ തീരുമാനമെന്നാണ് അവർ വിമർശനം ഉന്നയിച്ചത്. ദക്ഷിണകൊറിയയുടേയും അമേരിക്കയുടേയും സംയുക്ത സൈനിക സംഘം മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അതിവേഗം ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.ഉത്തരകൊറിയയുടെ ഭീഷണികള്‍ ഒരു രീതിയിലും തങ്ങളെ ബാധിക്കില്ലെന്നും, അമേരിക്കയുമായുള്ള സഖ്യം രാജ്യത്തിന്റെ സൈനിക ശക്തിയെ ഇരട്ടിയാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് ഹാൻ സിയ പറയുന്നു. അതേസമയം ഡ്രോണുകള്‍ കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണ കൊറിയയിലേക്ക് ചവറുകള്‍ നിറച്ച ബലൂണുകള്‍ വീണ്ടും പറത്തിയതായി ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles