തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാര്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതു കൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം.

അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, സംഭവത്തിൽ പാറശ്ശാല സിഐ പി അനിൽകുമാറിനെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ റൂറൽ എസ്പി റെയിഞ്ച് ഐജിക്ക് രാവിലെ റിപ്പോർട്ട് നൽകും. സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തൽ.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം ഇതുവരെ എസ്എച്ച്ഒ അനിൽകുമാർ പാറശാലയിൽ ജോലിക്ക് എത്തിയിട്ടില്ല.

അപകടത്തിന് പിന്നാലെ ബെംഗളൂരുവിൽ കേസ് അന്വേഷണത്തിനായി പോയിരുന്നു. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്തും.സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കിളിമാനൂർ പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കാറിന്‍റെ നമ്പർ ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് തിരുവല്ലം ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സി ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്.
