ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി; സംസ്ഥാന നേതൃത്വത്തിനെതിരെ സി പി എം കേന്ദ്ര കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമർശനം. പൊളിറ്റ് ബ്യൂറോ റിപ്പോർട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുള്ളത്. മുൻകാല തീരുമാനങ്ങള്‍ പലതും നടപ്പാക്കിയില്ലെന്നും യോഗത്തില്‍ വിമർശനമുയർന്നു. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്ന് ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാർട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തില്‍ 2019ലും ഇത്തവണയും ഉണ്ടായ തോല്‍വി സി.പി.എമ്മിനേറ്റ കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന സർക്കാരിനും പാർട്ടി നേതൃത്വത്തിനും എതിരെ വിമർശനമുയർന്നിരുന്നു.

Advertisements

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നേതാക്കള്‍ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷവിമർശനമുയർന്നു. വെള്ളാപ്പളളി നടേശനെതിരായ നേതാക്കളുടെ വിമർശനങ്ങള്‍ നിർഭാഗ്യകരമാണെന്നായിരുന്നു അംഗങ്ങളുടെ വികാരം. മലബാറില്‍ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച്‌.സലാം ഉന്നയിച്ചു. പിന്നീട് സംസാരിച്ച പി.പി.ചിത്തരഞ്ജനും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനും ഇതിനെ പിന്തുണച്ചു. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ അല്ല ,എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നുവെന്ന് വെളിപ്പെടുത്തിയ എച്ച്‌. സലാമാണ് വെള്ളാപ്പള്ളിക്കെതിരെയുണ്ടായ വിമർശനങ്ങളെ ആദ്യം എതിർത്തത്. അടിസ്ഥാനവർഗം പാർട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി വെള്ളാപ്പള്ളി സൂചന നല്‍കിയിരുന്നതായി സെക്രട്ടേറിയേറ്റിനെ ഓർമ്മിപ്പിച്ച സലാം അത് അവഗണിച്ചതിന്റെ ദുരന്തഫലമാണ് ഉണ്ടായതെന്നും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ദയനീയ തോല്‍വിക്ക് മുഖ്യകാരണം സർക്കാരിന്റെ ഭരണപരാജയമെന്നും വിമർശനമുണ്ടായി. ഒന്നാംപിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്ബോള്‍ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ ഭരണരംഗത്ത് പരാജയമാണെന്നായിരുന്നു സെക്രട്ടറിയേറ്റിലെ പൊതുവികാരം. കേരളത്തില്‍ സി.പി.എമ്മിനുണ്ടായിരുന്ന ഏക പാർലമെന്റ് സീറ്റ് നഷ്ടമായതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മേല്‍ ആരോപിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലയിലെ സംഘടനാദൗർബല്യങ്ങളോ നേതൃരംഗത്തെ പിഴവോ കാര്യമായ ചർച്ചയായില്ല.

Hot Topics

Related Articles