ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാങ്കേതിക വിദ്യയുടെ വിജയമാണ് കണ്ടത്. അതിർത്തി കടന്ന് കിലോ മീറ്ററുകൾ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കാൻ നമ്മുടെ സേനയ്ക്കായി. മണിക്കൂറുകൾക്കകം പാകിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികളെ മുട്ടുകുത്തിക്കാനായി. ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിക്കാൻ നമ്മുടെ സേനയ്ക്ക് കഴിഞ്ഞെന്നും നരേന്ദ്രമോദി ബെംഗളൂരു പറഞ്ഞു. അതേസമയം, വോട്ടർ പട്ടികയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടിയില്ല.

അതിനിടെ, ഓപ്പറേഷന് സിന്ദൂരിന് പിന്നിൽ രാഷ്ട്രീയ നിശ്ചയ ദാർഢ്യമുണ്ടായിരുന്നു എന്ന വ്യോമസേന മേധാവിയുടെ പ്രസ്താവനയെ പിന്തുണച്ച് കരസേനമേധാവി ജനറൽ ഉപേന്ദ്രദ്വിവേദി രംഗത്തെത്തി. സർക്കാർ സേനയ്ക്ക് പൂർണ്ണ പിന്തുണ നൽകിയെന്നും കരസേന മേധാവി പറഞ്ഞു. പാക് വിമാനം തകർത്തന്നെന്ന വ്യോമസേന മേധാവിയുടെ പ്രസ്താവനയിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതെന്ന് ബിജെപി ചോദിച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ചോദ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ മൂന്ന് സേനകളെയും സർക്കാർ കെട്ടിയിട്ടത് കൊണ്ടാണ് വിമാനങ്ങൾ നഷ്ടമായതെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യാക്രമണത്തിൽ പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു ചാരവിമാനവും ഇന്ത്യ തകർത്തിരുന്നു എന്ന് ഇന്നലെ വ്യോമസേന മേധാവി വെളിപ്പെടുത്തിയത്.

സർക്കാർ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് നൽകിയിരുന്നു എന്നും എയർ ചീഫ് മാർഷൽ എ പി സിങ്ങ് പറഞ്ഞു. ഈ പ്രസ്താവനയെ കരസേന മേധാവിയും പിന്തുണയ്ക്കുകയാണ്. ഐഐടി മദ്രാസിൽ നടന്ന പരിപാടിയിലാണ് സേനയ്ക്ക് പൂർണ്ണാധികാരം ഓപ്പറേഷൻ സിന്ദൂരിൽ സർക്കാർ നൽകിയിരുന്നുവെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം എന്താണ് ചെയേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. ആത്മവിശ്വാസവും ദിശാബോധവും സർക്കാർ നൽകിയെന്നും കരസേന മേധാവി അറിയിച്ചു.
