പാലക്കാട്: ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു.
ഇന്ന് പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതി പ്രതിയായി. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും പൊലീസ് ഇരുവരെയും പിടികൂടി. പിന്നീട് പാലക്കാടേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.